പാലക്കാട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ 2010 മുതൽ 2023 വരെയുള്ള കാലയളവിൽ മരണപ്പെട്ട 28 കുട്ടികളുടെ കേസുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സംശയങ്ങളും നിലവിലെ നിയമനടപടികളും ശാസ്ത്രീയ തെളിവുകളുടെ പ്രാധാന്യവും പൊതുസമൂഹത്തിന് മുന്നിൽ വിശദീകരിക്കുന്നതിനായി ബാലാതിക്രമവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ‘കുരുന്ന് ജീവനുകൾക്കായി കേരളം’ എന്ന പേരിൽ പൊതുജന വിശദീകരണയോഗം സംഘടിപ്പിക്കുന്നു.
നാളെ രാവിലെ 10.30ന് പാലക്കാട് തൃപ്തി ഹാളിൽ നടക്കുന്ന പരിപാടി വി.ടി. ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ.പി. ഗീത മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലയിലെ 28 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വിവിധ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിലും മറ്റ് രേഖകളിലും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള ഫോറൻസിക് അസ്വാഭാവികതകളും അന്വേഷണപരമായ പാളിച്ചകളും പൊതുജനങ്ങൾക്ക് വിശദീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
ഈ വിഷയത്തിൽ സമിതി നൽകിയ പൊതുതാത്പര്യ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഒരു കേസ് സിബിഐ അന്വേഷണത്തിന് കൈമാറുകയും മറ്റ് കേസുകളെ സംബന്ധിച്ച് തുടർനടപടികൾ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളുടെ സുരക്ഷ, ശാസ്ത്രീയവും നിഷ്പക്ഷവുമായ അന്വേഷണം, നീതിയിലേക്കുള്ള പൊതുസമൂഹത്തിന്റെ അവബോധം എന്നിവ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പൊതുജന വിശദീകരണ സംഗമം സംഘടിപ്പിക്കുന്നത്.
സാമൂഹിക, നിയമ, മനുഷ്യാവകാശ മേഖലകളിലെ പ്രമുഖരും വിവിധ ജനപ്രതിനിധികളും പൊതുപ്രവർത്തകരും സംഗമത്തിൽ പങ്കെടുക്കുമെന്ന് കണ്‍വീനർ കെ.സി. അശോക്, വിളയോടി വേണുഗോപാൽ, സി.ആർ. നീലകണ്ഠൻ, ഫാ. അഗസ്റ്റിൻ വട്ടോളി എന്നിവർ അറിയിച്ചു.